2018 ജനുവരി 5, വെള്ളിയാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്,
എവിടെ തുടങ്ങണമെന്നറിയില്ല....നാലു വയസ്സിൽ മുറിഞ്ഞു പോയ ഒരു ബാല്യത്തിന്റെ  ഓർമ്മകളിൽ നിന്നു തന്നെ തുടങ്ങാം...അല്ലേ?
ഒരു തനി നാട്ടിൻ പൂറം..കുഗ്രാമം എന്നുതന്നെ പറയാം...വ്യൈദുതിയുടെ വികസനത്തിന്റെ നിറവെളിച്ചം കടന്നു ചെല്ലാത്ത നന്മകൾ മാത്രം നിറയുന്ന നാട്..
(ഈപ്പോൾ ഒട്ടേറെ വികസനം കടന്നു വന്നിട്ടുണ്ട്)
ആ നാടിനെ കുറിച്ചുള്ള ഓർമ്മകളിൽ കോരിച്ചൊരിയുന്ന ഒരു മഴക്കാലം തെളിഞ്ഞു വരുന്നു...
ഒരു ഏട്ടന്റെ കൈയ്യും പിടിച്ച് മഴക്കാലത്ത് നിറഞ്ഞു കവിയുന്ന തോടിനു കുറുകേ തെങ്ങിൻ തടി കയറു കൊണ്ട് ബന്ധിച്ച ഒരു പാലം കടന്ന് ഇബ്രായിക്കയുടെ കടയിലേക്കു നടക്കുന്നതും “മുളക്” നു പകരം “മുകളു” എന്നു പറഞ്ഞതും അതു കേട്ട് ആ കടയിലുള്ളവരൊക്കെ കളിയാക്കിയതും.....ട്രൌസറിന്റെ കുടുക്കു പൊട്ടിയതിനാൽ വലിച്ചു കയറ്റിയ ട്രൌസർ പെട്ടെന്നഴിഞ്ഞ് വീണതും കത്തി എടുത്തുയർത്തി ഇബ്രായിക്ക .....അരിഞ്ഞു കളയും എന്നു കളിയാക്കിയതും...ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു..രണ്ട് ഏട്ടന്മാർ, ഒരു അനിയത്തി ഒരു ചേച്ചി...
ഒരു മൂടികെട്ടിയ വൈകുന്നേരം, ജീപ്പിൽ അച്ഛന്റേയും അമ്മയുടേയും ഒപ്പമിരുന്ന് അവർക്കു നേരേ കൈ വീശി യാത്ര പറഞ്ഞിറങ്ങി... അപരിചിതമായ മറ്റൊരു നാട്ടിലേക്ക്, തികച്ചും അന്യമായ നാട്, കൂട്ടുകാരെ കിട്ടിയില്ല....സുഹൃത്തുകളെ കിട്ടിയില്ല......
പിന്നീടെപ്പോഴോ, പത്തിരുപത് വർഷങ്ങൾക്ക് ശേഷം പത്രങ്ങളിൽ വായിച്ച്രിഞ്ഞു ആ മൂത്ത ഏട്ടന്റേയും അനിയത്തിയുടേയും വിവാഹം കഴിഞ്ഞെന്ന്..
അച്ഛൻ മരിച്ചപ്പോഴും മറ്റെല്ലാവരും വന്നിരുന്നു...ആ ഏട്ടന്മാരോ അവരുടെ ബന്ധുക്കളും വന്നിരുന്നില്ല....
ബന്ധങ്ങൾ അറ്റുപോയാൽ വിളക്കി ചേർക്കാൻ വളരെ പ്രയാസമാണു..
ഏച്ചു കെട്ടിയാൽ മുഴച്ചു നില്ക്കുമെന്നാണല്ലോ..
ബന്ധങ്ങൾ- രക്തബന്ധമായാലും സ്നേഹ ബന്ധമായാലും അറ്റു പോവാതെ നോക്കുന്നതായിരിക്കും നല്ലത്...
പിന്നേയും വർഷങ്ങൾക്കു ശേഷം ഒരു വിവാഹ ചടങ്ങിൽ വെച്ച് ഞാൻ ആ ചേട്ടന്മാരേയും അനിയത്തിയേയും വീണ്ടും കണ്ടുമുട്ടി..തികച്ചും അപരിചിതരെ പോലെ വീണ്ടും പരിചയപ്പെടേണ്ടി വന്നു..ജനിച്ച് വളർന്ന അതേ വീട്ടിൽ വച്ചു തന്നെ വേണ്ടും കണ്ടുമുട്ടിയെന്നത് ഒരു നിമിത്തമായിരിക്കാം അല്ലേ?
കാരണം, ഞെങ്ങൾ പോന്നത്തിന്നു ശേഷം അവരും ആ വീട് ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് കുടിയേറുകയായിരുന്നു.അവൾ തന്റെ ഭർത്താവിനേയും കുട്ടികളേയും എനിക്ക് പരിചയപ്പെടുത്തി...
മൂത്ത ഏട്ടൻ ഒരു പാട് മാറിയിരുന്നു...ഏടത്തിയമ്മയെ കണ്ടു പരിചയപ്പെട്ടു...
അച്ഛന്റെ മൂത്ത ഏട്ടന്റെ മകളുടെ മക്കളാണു അവർ...അതു പോലെ, അച്ഛന്റെ ഏട്ടന്റെ മകന്റെ മകളെ ഞാൻ സ്റ്റേറ്റ് ബാങ്കിൽ വെച്ച് അഡ്രസ്സ് കണ്ട് തിരിച്ചറിയുകയായിരുന്നു...കാലിക്കറ്റ് യൂണിവേർസിറ്റി ചല്ലാനിൽ അഡ്രസ്സ് കണ്ട് പരിചയപ്പെടുകയായിരുന്നു....
സിനിമാക്കഥയൊന്നുമല്ല, ജീവിതമാണു.....
അങ്ങനെ എത്രയെത്ര സംഭവങ്ങൾ..ഒരു കണക്കിനു ഞാൻ ഭാഗ്യവനാണു..ഈ ചുരുങ്ങിയ കാലത്തെ ജീവിതം കൊണ്ടുതന്നെ ഒരുപാട് അനുഭവങ്ങൾ നേടാൻ കഴിഞ്ഞല്ലോ...അല്ലേ?
ഇനിപ്പറയാനുള്ളത്..ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തതും മറക്കാൻ ഞാൻ സ്വയം പഠിച്ചതുമായ ഒരു കുറേ ദുരന്തസ്മരണകളാണു..അതിവിടെ എഴുതുന്നില്ല....വെറുതേ എന്തിനു എന്റെ വേദനകളെഴുതി നിന്നെ വിഷമിപ്പിക്കുന്നു....നിന്നിൽ നിന്നും സഹതാപം പിടിച്ചു പറ്റാനല്ല ഞാനിത്രയും എഴുതിയത്....
എങ്കിലും നീയറിയണം...എന്തെന്നാൽ, നീ തന്നെ പറയാറില്ലേ എന്നെ പറ്റി...“ A strange character…. എന്ന്”...അങ്ങനെ വ്യെത്യസ്തമായ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ ജീവിതം ഒരു നാടകമോ സിനിമയോ നാമെല്ലാം വെറും കഥാപാത്രങ്ങളുമല്ലല്ലോ...
ഷേക്സ്പീയറിനു അങ്ങനെയൊക്കെ പറയാം...പക്ഷേ, നെവർ...ഒരിക്കലുമല്ല....
ഞാൻ നടകത്തിൽ അഭിനയിച്ചിട്ടില്ല, പക്ഷേ ജീവിതത്തിൽ അഭിനയിച്ചിട്ടുണ്ട് ഒരുപാട്, ഇതാ, ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്നു....പല പല വേഷങ്ങൾ..അതു കൊണ്ടുതന്നെ നിന്റെ മുന്നിൽ strange character ആയി അഭിനയിച്ചതല്ല...നിനക്ക് അങ്ങനെ അനുഭവപ്പെട്ടതാണു..കാരണം, എന്നിലെ എന്നെ തിരിച്ചറിഞ്ഞിരുന്നു.എന്നിലെ മനുഷ്യനെ തിരിച്ചറിഞ്ഞു.....
ഈ വൈകിയ നിമിഷമെങ്കിലും എന്റെ സ്നേഹത്തിന്റെ ആഴം നിനക്കു മനസ്സിലാക്കാൻ കഴിഞ്ഞെന്നാൽ അതിനർത്ഥം ഞാൻ നിന്റെ മുന്നിൽ മാത്രമേ അഭിനയിക്കാതിരിന്നിട്ടുള്ളൂ എന്നാണു.....
കാരണമെന്തെന്നോ, ഞാൻ നീയടക്കമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മൂന്നു സുഹൃത്തുക്കൾ ഒഴിച്ച് ബാക്കി ആരോട് ഇടപഴകുമ്പോഴും എനിക്ക് ചുറ്റും ഒരു വൃത്തം തീർക്കും.....ആ വൃത്തത്തിനകത്തേക്ക് അവരെ കടക്കാൻ അനുവദിക്കില്ല...ആ ഒരു വട്ടത്തിനകത്ത് നിന്നു കൊണ്ടു തന്നെ മറ്റുള്ളവരുമായി സംവദിക്കും...ഞാൻ മുമ്പ് പറഞ്ഞതാണു, ഒരോ മനുഷ്യനും തനിക്കു ചുറ്റും ഒരു അപരിചിതത്വത്തിന്റെ പുകമറ സൃഷ്ടിക്കുന്നു.....എത്ര തന്നെ അടുത്തിടഴപകിയാലും ആ പുകമറ എടുത്തു കളയാൻ ചിലർ ഇഷ്ടപ്പെടുന്നില്ല...
ചിലർക്ക് വിശ്വാസങ്ങളുടെ, വൈകാരിക ബന്ധങ്ങളുടെ.....ചുരുക്കം ചിലർക്ക് പണത്തിന്റേയും പ്രശസ്തിയുടേയും അധികാരത്തിന്റേയും വേലിക്കെട്ടുകളാവാം...
ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ മറ്റുവർക്ക് കൊള്ളരുതാത്തവനോ ജീവിക്കാനറിയാത്തവനോ, സ്നേഹമില്ലാത്തവനോ, വില്ലനോ ആയിരിക്കാം...
മറ്റുള്ളവർ എന്നെപറ്റി എന്തു വിചാരിക്കും എന്ന് അഥവാ എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുമ്പോൾ സമൂഹം എന്ത് വിചാരിക്കും എന്നൊന്നും ഞാൻ നോക്കാറില്ല.....

2016 ജനുവരി 14, വ്യാഴാഴ്‌ച

ഞാളെ വടേര.....
വടകരയിൽ നിന്നും താമസം മാറിയിട്ട് 3 വർഷം കഴിയുന്നു.......എന്തൊരു മാറ്റമാണു ...സോറി, നാറ്റമെന്നു തെറ്റായി വായിച്ചാലും കുഴപ്പമില്ല.....
വികസനത്തിന്റെ മറ്റൊരു വശമാണല്ലോ ഈ മാറ്റവും അതുണ്ടാക്കുന്ന നാറ്റവും....
ഇന്നു റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങി കീർത്തി മുദ്ര ടാക്കീസിന്റെ സൈഡിലൂടെ പുതിയ സ്റ്റാന്റിലേക്ക് നടന്ന ഞാൻ ഞെട്ടി.....
കല്യാൺ സില്ക്സ് .....വടകരയുള്ള മുഴുവൻ കാറുകളും പാർക്കു ചെയ്യാൻ പറ്റിയ സൌകര്യം പുറകു വശത്ത്......
തൊട്ടടുത്തുള്ള ഇക്കാക്ക പറഞ്ഞത്...
“ഈ ശീലക്കട തുടങ്ങണേന്റെ മുമ്പു ഈ ബടേരക്കാറൊന്നും കുപ്പായൈ ഇടാറില്ലാന്നു തോന്നുന്നേ...അമ്മായിരി തിരക്കല്ലേന്നു..ആളൌളുകൾ മുയുമേൻ ആടക്കാ..ഈ പഹേമ്മാരൊന്നും മുമ്പ് തുണിയുടുക്കാണ്ടാണാളി നടന്നീനേ.....”
അതു കഴിഞ്ഞ് ഇടവഴി വഴി പുതിയ ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോൾ അതാ മുമ്പിൽ ഒരു പത്തു പന്തണ്ട് നിലയുള്ള ഫ്ലാറ്റ്.....ഏസ്സാർ പ്രോപ്പർട്ടീസിന്റെ രണ്ടാമത്തെ പ്രൊജെക്റ്റ്....സ്വിമ്മിങ്ങ് പൂൾ വരെ ഉണ്ടെന്നാണു കേട്ടത്.....
വടകരയുടെ വികസനവും ആകാശത്തേക്കു തന്നെ.......
നാരായണ നഗരത്ത് വലിയ കെട്ടിടം....
പിന്നെ, ഞാൻ നടന്നത് പുതിയ സ്റ്റാന്റിൽ നിന്നും പഴയ സ്റ്റാന്റിലേക്കുള്ള ഫുട് പാത്തിലൂടെയായിരുന്നു...
ആ ഫുട് പാത്ത് അവസാനിക്കുന്നിടത്ത് പണ്ടൊരു ഓടിട്ട വീടുണ്ടായിരുന്നു.....അവിടെ പ്രായമുള്ള ഒരു സ്ത്രീ എല്ലാ വൈകുന്നേരവും കുളിച്ച് തൂളസിക്കതിരൊക്കെ ചൂടി റോഡരികിൽ വന്ന് ഞെങ്ങൾ കുട്ടികളോട് ചോദിക്കും.....
“ സേത്വേട്ടൻ വന്നില്ലേ...സേത്വേട്ടനെ കണ്ടിരുന്നോ....”
ആ പുതിയ ബസ് സ്റ്റാന്റ് നില്ക്കുന്ന സ്ഥലമൊക്കെ പണ്ട് വലിയ വയലായിരുന്നു...ആ വലിയ വയലിനക്കരെ ആയിരുന്നു അവരുടെ മുറച്ചെറുക്കനായിരുന്ന സേതു എന്നയാളുടെ വീട്.....എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ശ്രീദേവി എന്നു പേരുള്ള അവരുടെ വിവാഹം നടന്നില്ല...സേതു എന്നയാൾ വേറേ വിവാഹവും കഴിച്ചു....
പ്രായമേറെയായിട്ടും അവർ തന്റെ സേതുവേട്ടനെ മറന്നില്ല...ഈയടുത്ത കാലം വരേയും അവർ തനിച്ച് ആ വീട്ടിൽ കഴിഞ്ഞിരുന്നു.....
ആ സ്ത്രീ മരിച്ചിട്ടു കുറേ വർഷങ്ങൾ കഴിഞ്ഞു...ഇപ്പോൾ ആ പൊളിഞ്ഞു കിടക്കുന്ന വീടിന്റെ സ്ഥാനത്ത് ഒരു ഗോഡൌൺ ആണുള്ളതു.......
പിന്നീട്, ഞാൻ മുനിസിപ്പൽ പാർക്കിന്റെ മുന്നിലൂടെ നടന്ന് ഒതയോത്ത് ക്ഷേത്രത്തിന്റെ കുളത്തിന്റെ അരികിലൂടെ ലിങ്ക് റോഡിലേക്കു കയറി....
ആ പാർക്ക് ഇപ്പോഴും അതു പോലെതന്നെ പുല്ലു കയറി നശിക്കുന്നു.....
പത്ത് വർഷമായിട്ടും അത് നവീകരിക്കാൻ കഴിഞ്ഞില്ല......
ലിങ്ക് റോഡിന്റെ പ്രത്യേകത ഞാൻ മുമ്പ് പറഞ്ഞതാണു....
“ള” എന്ന അക്ഷരം പോലെ വളഞ്ഞതും റോഡിനേക്കാൾ വീതിയുള്ള ഫുട് പാത്തോടു കൂടിയതും  മോർണിങ്ങ് വാക്കിനു ഉപകരിക്കുന്നതും  ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളായ “8”, “എച്ച്” എന്നിവ പരിശീലിക്കനും ഉതകുന്ന ഇതിന്റെ വശങ്ങളാണു വടകരയിലെ “മാലിന്യ സംസ്കരണ” പ്ലാന്റ്...ഹാ എന്താ സുഗന്ധം.....!
പിന്നെ, പണ്ട് അടക്കാതെരുവിൽ കയ്പിന്റെ കച്ചോടം നടത്തിയ ആൾ ഗൾഫിലോട്ടു പോയി വലിയ മുതലാളിയായതോടെ, 3 വലിയ മാൾ വടകരയ്ക്കു നല്കി വടകരയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചിരിക്കുന്നു....
(തുടരും...)

2016 ജനുവരി 13, ബുധനാഴ്‌ച

വിധി
പ്രതി ചോദിച്ചു.
“വാദി ആരാണു?”
പ്രോസിക്യൂട്ടർ വാദിയെ ചൂണ്ടിക്കാണിച്ചു
പ്രതി ചിരിച്ചു.
“ഇതു വാദിയുടെ അനിയനാണു”
കോടതി അത് ശ്രദ്ധിക്കുകയും കുറിച്ചെടുക്കുകയും ചെയ്തു.
“വാദിയെ ഞാൻ കൊന്നു..വാദി മരിച്ചു പോയി കൊലകുറ്റത്തിൽ വാദി മൃതനാണു”
“വാദിയില്ലാതെ എങ്ങനെ പ്രതിയുണ്ടാകുന്നു? കേസുണ്ടാകുന്നു” കോടതിയുണ്ടാകുന്നു...“
ആരുണ്ടായാലും ഇല്ലാതായാലും നിങ്ങൾ കുറ്റവാളിതന്നെയല്ലേ?” കോടതി ചോദിച്ചു.
പരാതിക്കാരനുണ്ടാകുമ്പോഴാണു കുറ്റമുണ്ടാകുന്നത് കുറ്റവാളിയെ തേടുന്നത് ഇവിടെ പരാതിക്കാരൻ അനിയനാണു..അയാളെ ഞാൻ കൊന്നിട്ടില്ല...കൊല്ലാൻ ശ്രമിക്കപോലും ഉണ്ടായിട്ടില്ല...
കോടതി വിഷമിച്ചു..വിധി പിറ്റേന്നത്തേക്കു മാറ്റി വെച്ചു...
പിറ്റേന്നത്തെ വിധി: വാദി ഹാജരില്ലാത്തതിനാൽ കേസ് തള്ളിയിരിക്കുന്നു. പ്രതിക്കു പോകാം
കഥ ഇവിടെ തീർന്നു.
ചരിത്രം: പ്രസ്തുത വിധിക്കു ശേഷമാണത്രേ കൊലകുറ്റത്തിനു വാദി സർകാർ ആയത്.
ഇത് എം.പി നാരായണപിള്ളയുടെ ഒരു കഥയാണു.....
എന്റെ സംശയം അതല്ല.....
ഒരു പ്രതി പോലീസ് കസ്റ്റഡിയിൽ മരിക്കുമ്പോൾ വാദിയും പ്രതിയും സർകാർ തന്നെയാവില്ലേ?
പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു നല്കുന്നത് കോടതിയല്ലേ.. അപ്പോൾ കോടതിയും കുറ്റക്കാരൻ തന്നെയല്ലേ? ഇവിടെയെങ്ങനെയാണു  മരിച്ച വ്യെക്തിക്ക് നീതി ലഭിക്കുന്നതു?
ഇന്ന് റിപ്പോർട്ടർ ചാനലിൽ മനിഷ് തിവാരിയുടെ പ്രസ്താവനയെ കുറിച്ചും 2014 ൽ ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്നതുമായ വാർത്തകളൂടെ അടിസ്ഥാനത്തിൽ ഒരു ചർച്ച കാണുകയുണ്ടായി.....
2012 ൽ കേന്ദ്ര സർക്കാരിനെതിരെ ഒരു സൈനിക നീക്കം നടന്നതായും റിട്ട: ജനറലും ബഹു കേന്ദ്ര മന്ത്രിയുമായ ശ്രീ. വി.കെ സിങ്ങ് അത് നിഷേധിച്ചതായും......
ഇതേ വാർത്ത ഞാനും എന്റെ ഒരു സുഹൃത്തും രണ്ടു മൂന്നു വർഷം മുമ്പ് ചർച്ച ചെയ്തിരുന്നു...അന്നേ, ഇതൊക്കെ ഡൽ ഹിയിൽ അഭ്യൂഹങ്ങളായി പ്രചരിച്ചിരുന്നതുമായിരുന്നു...
ഇപ്പോൾ, ഇങ്ങനെ ഒരു വിഷയം വീണ്ടും ചർച്ചക്കിടുന്നതിന്റെ പിന്നിൽ മറ്റു താല്പര്യങ്ങൾ തന്നെ ആവാനാണു സാധ്യത.....
രണ്ടാം യു.പി.എ സർക്കാരിനെതിരെ തുടർച്ചയായ അഴിമതി ആരോപണങ്ങളും കോഴപ്പണം മുഴുവൻ വിദേശ ബേങ്കുകളിൽ സൂക്ഷിച്ചതായുമുള്ള ആരോപണങ്ങളും ആം ആദ്മിയുടെ ഉദയത്തിനു കാരണ ഭൂതമായ രണ്ടാം സ്വാതന്ത്ര്യ സമരം എന്നു തന്നെ വിശേഷിക്കപ്പെട്ട അണ്ണാ ഹസ്സാരയുടെയും ജൻ ലോക്പാൽ ബില്ലിനു വേണ്ടിയുള്ള മുറവിളിയും നടക്കുന്ന അവസരത്തിലായിരുന്നു അത്....
അന്ന്, ജനങ്ങളിൽ തന്നെ നല്ലൊരു വിഭാഗം പേരും ഇവിടെ പട്ടാള ഭരണം വേണം എന്ന തരത്തിൽ ചർച്ചകളും ഉണ്ടായിരുന്നു....
അന്നു, എന്റെ സുഹൃത്തു പറഞ്ഞു കേട്ട കഥകൾ ഞാൻ ഇവിടെ പങ്കു വെക്കുന്നു....സത്യമാണെന്നൊന്നും എനിക്കറിയില്ല....
സൈന്യത്തിലെ ഇന്റലിജൻസ് വിഭാഗത്തിനു ഏതെല്ലാം നേതാക്കളുടെ കൈവശം കള്ളപ്പണം ഉണ്ടെന്ന് അറിയാമായിരുന്നു....
അഴിമതിക്കാരായ മുഴുവൻ രാഷ്ട്രീയ നേതാക്കളേയും ഒരൊറ്റ രാത്രികൊണ്ട് കരുതൽ തടങ്കലിലാക്കി കൊണ്ട് സൈന്യം ഭരണം പിടിച്ചെടുക്കുകയും ആറു മാസത്തേക്കെങ്കിലും രാഷ്ട്രം സൈനിക ഭരണത്തിൽ തുടർന്നു അഴിമതിക്കാരെ മുഴുവൻ തുറുങ്കിലടച്ച്.....ജനകീയ ജനാധിപത്യത്തിനു വഴിയൊരുക്കി ഭരണം വീണ്ടും ജനങ്ങളെ തന്നെ കൈയ്യേല്പ്പിക്കുക...അതായിരുന്നു പോലും അന്നു പറഞ്ഞു കേട്ട കഥ....
ഇതിൽ എത്രമാത്രം സത്യമുണ്ടെന്നൊന്നും എനിക്കറിയില്ല...
എങ്കിലും കള്ളപ്പണമുള്ളവരുടെ ലിസ്റ്റൊക്കെ സർക്കാരിന്റെയും ഇന്റലിജൻസിന്റേയും കൈയിൽ ഉണ്ടെന്നാണു വെയ്പ്പ്.....
എപ്പോഴാണു അകത്താവുക എന്നു ആകുലപ്പെടുന്ന ചിലരെയെങ്കിലും ഉറക്കം കെടുത്താനും അത് അസഹിഷ്ണുതയായി പുറത്തു വരുന്നതും കാണുമ്പോൾ കേന്ദ്ര സർക്കാരും മോഡിയും ശരിയായ പാതയിൽ തന്നെയാണെന്നാണു എനിക്കു തോന്നുന്നതു.......
വാക്കുകൾക്ക് ആയുധങ്ങളേക്കാൾ ശക്തിയുണ്ടെന്നു തെളിഞ്ഞിരിക്കുന്നു .....
എന്റെ എഴുത്തിനെ പേടിക്കുന്നവർ അവർക്ക് എന്നെ സസ്പെൻഡ് ചെയ്യാം ...കള്ളക്കേസ് കൊടുക്കാം ...ക്വൊട്ടേഷൻ നല്കി കൊല്ലാൻ കഴിഞ്ഞേക്കാം ...
പക്ഷേ, എന്റെ എഴുത്തിനെ തടയാൻ കഴിയില്ല....
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണു ഞാൻ ആദ്യമായി എഴുത്തിന്റെ ശക്തി മനസ്സിലാക്കുന്നത് .....അന്ന്, എന്റെ സഹപാഠികൾക്ക് ഞാൻ ഹീറോ ആയിരുന്നു ... പിന്നീട് , പ്രീ ഡിഗ്രീ ക്ക് പഠിക്കുമ്പോൾ "പ്രഹസനം " എന്ന ഒറ്റ വാക്ക് കൊണ്ട് എന്റെ അധ്യാപകർക്കും ഹീറോ ആയി ......
ഡിഗ്രി ക്ക് പഠിക്കുമ്പോൾ "സംവാദം" ......അത് , രാഷ്ട്രീയ എതിരാളികൾക്ക് അരോചകമായി .....അവർ അത് വലിച്ചു കീറി ....
പക്ഷേ, പിന്നീട് ക്യാമ്പസ് ആകമാനം അതിനെ എതിരേറ്റി .....
ഇന്ന്, ഈ പേജ് ആരെയൊക്കെയോ അസ്വസ്ഥമാക്കുന്നു ......
പക്ഷേ, എനിക്ക് എഴുതാതിരിക്കാാൻ വയ്യ......
മരണം, അടുത്തു തന്നെയുണ്ട് ....അറിയാം........
എങ്കിലും എഴുതാതിരിക്കാൻ വയ്യാ ...
അസഹിഷ്ണുത, അത് എഴുതിനോടാണു, .......
രാഷ്ട്രീയത്തോടൊ, മതങ്ങളോടോ അല്ല ......
ഇന്ത്യയിൽ മാത്രമല്ല .. ഈ കൊച്ചു കേരളത്തിലും .....
നിങ്ങളാരാണെന്നു ചോദിച്ച്വരോടൊക്കെ ഞാൻ പറഞ്ഞു...
ഞാൻ കൂലി വേലക്കരാനാണു, ഞാൻ കർഷകത്തൊഴിലാളിയാണു, ഞാൻ തുന്നല്ക്കാരനാണു, ഞാൻ അധ്യാപകനാണു, ഞാൻ ഗുമസ്ഥനാണു, ഞാൻ പോസ്റ്റ് ഗ്രാജ്വേറ്റ് ആണു, ഞാൻ ഐ.എ.എസ്സിനു എഴുതി തോറ്റവനാണു...
ചിരിച്ചവരുടെ മുഖത്ത് ഞാൻ സഹതാപം കണ്ടു. ഒരു ഇരുമ്പ് മറയുണ്ടായിരുന്നു അവിടെ. അതിനപ്പുറത്താണു അവരുടെ സട കുടഞ്ഞുണരാത്ത വർഗ്ഗബോധം...
എനിക്കവരെ കുറ്റപെടുത്താൻ കഴിയില്ല. കാരണം, ഇന്നത്തെ ബൂർഷ്വാസി ജീവിതത്തെ മനോഹരമാക്കി അവനു കാണിച്ചു കൊടുക്കുന്നു. അവർ ജീവിതത്തെ സ്നേഹിക്കുന്നു. മരണം ന്യൂനപക്ഷമാണിവിടെ.
ഞാൻ പഠിച്ച, ആവർത്തിച്ചു മന:പാഠമാക്കിയ ആ വാകുകൾ എനിക്കവരോടു പറയാം: സഖാക്കളേ, എല്ലാ മനുഷ്യർക്കും ഒരു പോലെ മരണം സംഭവിക്കുന്നുണ്ടെങ്കിലും ജനങ്ങൾക്കുവേണ്ടി മരിക്കുന്നത് തായ് പർവ്വതത്തേക്കാൾ ഘനപ്പെട്ടതും ഫാസിസ്റ്റുകൾക്കു വേണ്ടി പ്രവർത്തിക്കുകയും ചൂഷകരക്കും മർദ്ദകർക്കും വേണ്ടി മരിക്കുകയും ചെയ്യുന്നത് ഒരു പക്ഷി തൂവലിനേക്കാൾ നിസ്സാരവും ആകുന്നു...
ഇതവർ കേട്ടെന്നു വരില്ല. എങ്കിലും എനിക്ക് പറയാനുള്ളതു ഞാൻ പറഞ്ഞു കൊണ്ടിരിക്കും..............
പ്രിയപ്പെട്ട അശ്വതിക്ക്,
എവിടെ തുടങ്ങണമെന്നറിയില്ല....നാലു വയസ്സിൽ മുറിഞ്ഞു പോയ ഒരു ബാല്യത്തിന്റെ ഓർമ്മകളിൽ നിന്നു തന്നെ തുടങ്ങാം...അല്ലേ?
ഒരു തനി നാട്ടിൻ പൂറം..കുഗ്രാമം എന്നുതന്നെ പറയാം...വ്യൈദുതിയുടെ വികസനത്തിന്റെ നിറവെളിച്ചം കടന്നു ചെല്ലാത്ത നന്മകൾ മാത്രം നിറയുന്ന നാട്..
(ഈപ്പോൾ ഒട്ടേറെ വികസനം കടന്നു വന്നിട്ടുണ്ട്)
ആ നാടിനെ കുറിച്ചുള്ള ഓർമ്മകളിൽ കോരിച്ചൊരിയുന്ന ഒരു മഴക്കാലം തെളിഞ്ഞു വരുന്നു...
ഒരു ഏട്ടന്റെ കൈയ്യും പിടിച്ച് മഴക്കാലത്ത് നിറഞ്ഞു കവിയുന്ന തോടിനു കുറുകേ തെങ്ങിൻ തടി കയറു കൊണ്ട് ബന്ധിച്ച ഒരു പാലം കടന്ന് ഇബ്രായിക്കയുടെ കടയിലേക്കു നടക്കുന്നതും “മുളക്” നു പകരം “മുകളു” എന്നു പറഞ്ഞതും അതു കേട്ട് ആ കടയിലുള്ളവരൊക്കെ കളിയാക്കിയതും.....ട്രൌസറിന്റെ കുടുക്കു പൊട്ടിയതിനാൽ വലിച്ചു കയറ്റിയ ട്രൌസർ പെട്ടെന്നഴിഞ്ഞ് വീണതും കത്തി എടുത്തുയർത്തി ഇബ്രായിക്ക .....അരിഞ്ഞു കളയും എന്നു കളിയാക്കിയതും...ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു..രണ്ട് ഏട്ടന്മാർ, ഒരു അനിയത്തി ഒരു ചേച്ചി...
ഒരു മൂടികെട്ടിയ വൈകുന്നേരം, ജീപ്പിൽ അച്ഛന്റേയും അമ്മയുടേയും ഒപ്പമിരുന്ന് അവർക്കു നേരേ കൈ വീശി യാത്ര പറഞ്ഞിറങ്ങി... അപരിചിതമായ മറ്റൊരു നാട്ടിലേക്ക്, തികച്ചും അന്യമായ നാട്, കൂട്ടുകാരെ കിട്ടിയില്ല....സുഹൃത്തുകളെ കിട്ടിയില്ല......
പിന്നീടെപ്പോഴോ, പത്തിരുപത് വർഷങ്ങൾക്ക് ശേഷം പത്രങ്ങളിൽ വായിച്ച്രിഞ്ഞു ആ മൂത്ത ഏട്ടന്റേയും അനിയത്തിയുടേയും വിവാഹം കഴിഞ്ഞെന്ന്..
അച്ഛൻ മരിച്ചപ്പോഴും മറ്റെല്ലാവരും വന്നിരുന്നു...ആ ഏട്ടന്മാരോ അവരുടെ ബന്ധുക്കളും വന്നിരുന്നില്ല....
ബന്ധങ്ങൾ അറ്റുപോയാൽ വിളക്കി ചേർക്കാൻ വളരെ പ്രയാസമാണു..
ഏച്ചു കെട്ടിയാൽ മുഴച്ചു നില്ക്കുമെന്നാണല്ലോ..
ബന്ധങ്ങൾ- രക്തബന്ധമായാലും സ്നേഹ ബന്ധമായാലും അറ്റു പോവാതെ നോക്കുന്നതായിരിക്കും നല്ലത്...
പിന്നേയും വർഷങ്ങൾക്കു ശേഷം ഒരു വിവാഹ ചടങ്ങിൽ വെച്ച് ഞാൻ ആ ചേട്ടന്മാരേയും അനിയത്തിയേയും വീണ്ടും കണ്ടുമുട്ടി..തികച്ചും അപരിചിതരെ പോലെ വീണ്ടും പരിചയപ്പെടേണ്ടി വന്നു..ജനിച്ച് വളർന്ന അതേ വീട്ടിൽ വച്ചു തന്നെ വേണ്ടും കണ്ടുമുട്ടിയെന്നത് ഒരു നിമിത്തമായിരിക്കാം അല്ലേ?
കാരണം, ഞെങ്ങൾ പോന്നത്തിന്നു ശേഷം അവരും ആ വീട് ഉപേക്ഷിച്ചു മറ്റൊരു നാട്ടിലേക്ക് കുടിയേറുകയായിരുന്നു.അവൾ തന്റെ ഭർത്താവിനേയും കുട്ടികളേയും എനിക്ക് പരിചയപ്പെടുത്തി...
മൂത്ത ഏട്ടൻ ഒരു പാട് മാറിയിരുന്നു...ഏടത്തിയമ്മയെ കണ്ടു പരിചയപ്പെട്ടു...
അച്ഛന്റെ മൂത്ത ഏട്ടന്റെ മകളുടെ മക്കളാണു അവർ...അതു പോലെ, അച്ഛന്റെ ഏട്ടന്റെ മകന്റെ മകളെ ഞാൻ സ്റ്റേറ്റ് ബാങ്കിൽ വെച്ച് അഡ്രസ്സ് കണ്ട് തിരിച്ചറിയുകയായിരുന്നു...കാലിക്കറ്റ് യൂണിവേർസിറ്റി ചല്ലാനിൽ അഡ്രസ്സ് കണ്ട് പരിചയപ്പെടുകയായിരുന്നു....
സിനിമാക്കഥയൊന്നുമല്ല, ജീവിതമാണു.....
അങ്ങനെ എത്രയെത്ര സംഭവങ്ങൾ..ഒരു കണക്കിനു ഞാൻ ഭാഗ്യവനാണു..ഈ ചുരുങ്ങിയ കാലത്തെ ജീവിതം കൊണ്ടുതന്നെ ഒരുപാട് അനുഭവങ്ങൾ നേടാൻ കഴിഞ്ഞല്ലോ...അല്ലേ?
ഇനിപ്പറയാനുള്ളത്..ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്തതും മറക്കാൻ ഞാൻ സ്വയം പഠിച്ചതുമായ ഒരു കുറേ ദുരന്തസ്മരണകളാണു..അതിവിടെ എഴുതുന്നില്ല....വെറുതേ എന്തിനു എന്റെ വേദനകളെഴുതി നിന്നെ വിഷമിപ്പിക്കുന്നു....നിന്നിൽ നിന്നും സഹതാപം പിടിച്ചു പറ്റാനല്ല ഞാനിത്രയും എഴുതിയത്....
എങ്കിലും നീയറിയണം...എന്തെന്നാൽ, നീ തന്നെ പറയാറില്ലേ എന്നെ പറ്റി...“ A strange character…. എന്ന്”...അങ്ങനെ വ്യെത്യസ്തമായ ഒരു കഥാപാത്രം തെരഞ്ഞെടുക്കാൻ ജീവിതം ഒരു നാടകമോ സിനിമയോ നാമെല്ലാം വെറും കഥാപാത്രങ്ങളുമല്ലല്ലോ...
ഷേക്സ്പീയറിനു അങ്ങനെയൊക്കെ പറയാം...പക്ഷേ, നെവർ...ഒരിക്കലുമല്ല....
ഞാൻ നടകത്തിൽ അഭിനയിച്ചിട്ടില്ല, പക്ഷേ ജീവിതത്തിൽ അഭിനയിച്ചിട്ടുണ്ട് ഒരുപാട്, ഇതാ, ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്നു....പല പല വേഷങ്ങൾ..അതു കൊണ്ടുതന്നെ നിന്റെ മുന്നിൽ strange character ആയി അഭിനയിച്ചതല്ല...നിനക്ക് അങ്ങനെ അനുഭവപ്പെട്ടതാണു..കാരണം, എന്നിലെ എന്നെ തിരിച്ചറിഞ്ഞിരുന്നു.എന്നിലെ മനുഷ്യനെ തിരിച്ചറിഞ്ഞു.....
ഈ വൈകിയ നിമിഷമെങ്കിലും എന്റെ സ്നേഹത്തിന്റെ ആഴം നിനക്കു മനസ്സിലാക്കാൻ കഴിഞ്ഞെന്നാൽ അതിനർത്ഥം ഞാൻ നിന്റെ മുന്നിൽ മാത്രമേ അഭിനയിക്കാതിരിന്നിട്ടുള്ളൂ എന്നാണു.....
കാരണമെന്തെന്നോ, ഞാൻ നീയടക്കമുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് മൂന്നു സുഹൃത്തുക്കൾ ഒഴിച്ച് ബാക്കി ആരോട് ഇടപഴകുമ്പോഴും എനിക്ക് ചുറ്റും ഒരു വൃത്തം തീർക്കും.....ആ വൃത്തത്തിനകത്തേക്ക് അവരെ കടക്കാൻ അനുവദിക്കില്ല...ആ ഒരു വട്ടത്തിനകത്ത് നിന്നു കൊണ്ടു തന്നെ മറ്റുള്ളവരുമായി സംവദിക്കും...ഞാൻ മുമ്പ് പറഞ്ഞതാണു, ഒരോ മനുഷ്യനും തനിക്കു ചുറ്റും ഒരു അപരിചിതത്വത്തിന്റെ പുകമറ സൃഷ്ടിക്കുന്നു.....എത്ര തന്നെ അടുത്തിടഴപകിയാലും ആ പുകമറ എടുത്തു കളയാൻ ചിലർ ഇഷ്ടപ്പെടുന്നില്ല...
ചിലർക്ക് വിശ്വാസങ്ങളുടെ, വൈകാരിക ബന്ധങ്ങളുടെ.....ചുരുക്കം ചിലർക്ക് പണത്തിന്റേയും പ്രശസ്തിയുടേയും അധികാരത്തിന്റേയും വേലിക്കെട്ടുകളാവാം...
ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ മറ്റുവർക്ക് കൊള്ളരുതാത്തവനോ ജീവിക്കാനറിയാത്തവനോ, സ്നേഹമില്ലാത്തവനോ, വില്ലനോ ആയിരിക്കാം...
മറ്റുള്ളവർ എന്നെപറ്റി എന്തു വിചാരിക്കും എന്ന് അഥവാ എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുമ്പോൾ സമൂഹം എന്ത് വിചാരിക്കും എന്നൊന്നും ഞാൻ നോക്കാറില്ല.....
പണ്ട് ജോലി തെണ്ടി നടന്ന അതേ നഗരങ്ങളിലൂടെ, അതിലെ ഊടു വഴികളിലൂടെ, ഫുട്പാത്തുകളിലൂടെ കാഴ്ചകൾ കണ്ട് വെറുതേ അലഞ്ഞു നടക്കുക എന്നത് ഇന്നും എന്റെ ഒരു നേരമ്പോക്കാണു.....എത്ര കിലോമീറ്ററുകളും വേണമെങ്കിൽ വെയിലും കൊണ്ട് നടക്കാൻ ഇന്നും മടിയില്ല...വേണമെങ്കിൽ ഒരു ടാക്സി വിളിക്കാം...ഓട്ടോയിൽ കറങ്ങാം...അതിനുള്ള സാമ്പത്തിക സ്ഥിതിയൊക്കെ ഇന്നുണ്ട്....എങ്കിലും....തിരക്കില്ലാത്ത സന്ദർഭങ്ങളിൽ നടത്തം തന്നെയാണു പ്രധാന ഹോബി....
മുംബൈ, ബാംഗ്ലൂർ, മൈസൂർ, മദ്രാസ്, തിരുവനന്തപുരം, ത്രിശ്ശിവപേരൂർ, ഏറണാകുളം....
പക്ഷേ, അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടം തലശ്ശേരിയിലെ സായാഹ്നങ്ങൾ തന്നെ...
ഇന്ന്, പതിവു പോലെയുള്ള നടത്തത്തിനിടയ്ക്കാണു എതിർവശത്തെ കൂറ്റൻ കെട്ടിടത്തിനു കീഴിൽ നിന്നും ഒരാൾ വിളിക്കുന്നു....ഒരു വലിയ എൻ ട്രെൻസ് കോച്ചിങ്ങ് സെന്റർ ആണു ആ കെട്ടിടത്തിൽ...
പണ്ട്, എം. എസ്.സി ക്കു ഒപ്പം പഠിച്ച ഒരു ഇഷ്ടൻ...പേരു പറയുന്നില്ല...
സർക്കാർ ജോലിയുണ്ട്, ഇത് സൈഡാണു.....ഇഷ്ടൻ ആകെ തടിച്ച് ചീർത്തിരിക്കുന്നു....
താഴെ, അവന്റെ കാ....ർ പരസ്യത്തിൽ പറഞ്ഞപോലെ തന്നെ എ ബിഗ് കാ...ർ തുറന്നു അതിൽ നിന്നും ലഞ്ച് ബോക്സ് എടുത്ത് എന്നോട് കുശലം പറഞ്ഞ് തിരിച്ചു സ്ഥാപനത്തിലേക്കു തന്നെ കയറി പോയി....
അഞ്ചു ദിവസം സർക്കാർ ജോലി, ഈവനിങ്ങ്, മോർണിങ്ങ് ട്യൂഷൻ, ശനി, ഞായർ എൻ ട്രൻസ് കോച്ചിങ്ങ്.....
ഞാൻ അവന്റെ ഭാര്യയേയും കുട്ടികളേയും കുറിച്ചാണു പെട്ടെന്ന് ഓർത്തു പോയത്......
ഈ പണമൊക്കെ എപ്പോഴാണു അവൻ ചിലവഴിക്കുന്നുണ്ടാവുക......
ഒരു സർക്കാരുദ്യോഗസ്ഥനു മാന്യമായി ജീവിക്കാനുള്ള ശംബളം സർകാർ നല്കുന്നില്ലേ.....എന്റെ ഒരു എളിയ സംശയം മാത്രമാണു......
വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ഞാൻ എന്റെ ഭാര്യയോട് ചോദിച്ചു.....
അല്ലെടോ...മ്മക്കും ഒരു കാറൊക്കെ വാങ്ങേണ്ടേ.....
ഉം കാ.....റു.....മര്യാദക്കൊരു സാരിയില്ല ഉടുക്കാൻ....
പെട്ടെന്ന് അങ്ങനെ പറഞ്ഞെങ്കിലും, എനിക്കറിയാം...
അവൾ ശീലിച്ചിരിക്കുന്നു....കഴിഞ്ഞ ആറേഴു വർഷം കൊണ്ട് ഒരു പ്രാരബ്ദങ്ങളുള്ള ഒരു സർകാരുദ്യോഗസ്ഥന്റെ ഉത്തമ ഭാര്യയായി....ഇല്ലായ്മകളോട് സമരസപ്പെട്ടു ജീവിക്കാൻ.....ബസ്സിലെ തിക്കിലും തിരക്കിലും യാത്ര ചെയ്യാനും ചെറിയ ദൂരങ്ങളിൽ എന്നോടൊപ്പം നടക്കാനും...ജീവിതത്തിന്റെ വലിയ ദൂരങ്ങൾ ഒത്തൊരുമിച്ചു താണ്ടാനും!
ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതായി പത്രങ്ങളിൽ വായിച്ചറിഞ്ഞു.....അതറിഞ്ഞ്, അമേരിക്കയടക്കം പല രാജ്യങ്ങളും എതിർപ്പുമായി വന്നതുമറിഞ്ഞു....
ഇതൊക്കെ വായിച്ചപ്പോൾ സത്യത്തിൽ എനിക്കു ചിരിയാണു വന്നതു...
പണ്ട് നാമെല്ലാം പഠിച്ചതും മനസ്സിലാകിയതും ഇനി ഒരു അണു വിസ്ഫോടനം ഉണ്ടായാൽ ഈ മാനവ രാശി തന്നെ നശിക്കുമെന്നാണു...
ലോകത്ത് ഇതുവരെയാരും ഒരു അണു ബോംബ് ഉണ്ടാക്കിയതായും പരീക്ഷിച്ച്തായും നമുക്കറിവുമില്ല....അഥവാ, അങ്ങിനെയൊന്നുണ്ടായിരുന്നുവെങ്കിൽ ഇന്നു ഈ ഭൂമുഖത്ത് നാമൊന്നും അവശേഷിക്കില്ലായിരുന്നല്ലോ....
ആ നിലക്ക് നാം വിലമതിക്കേണ്ട ഒരു വസ്തുതയുണ്ട്....ഈ ലോകത്ത് ഇതു വരെ ജീവിച്ചതും ജീവിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ മനുഷ്യരും നല്ലവരാണു....
താനടക്കമുള്ള തന്റെ വംശത്തെയാകെ നശിച്ചിപ്പിച്ചു കളയാമെന്ന് ആരും ഇതുവരേയും ആഗ്രഹിച്ചില്ലല്ലോ.....അത്രയ്ക്ക് നന്മയുടെ അംശമുള്ളവരായിരുന്നു അവരെല്ലാം...പക്ഷേ, അവരിലെ നന്മയുടെ അംശം തിരിച്ച്രിയാൻ നമുക്ക് പലപ്പോഴും കഴിയാറില്ലെന്നു മാത്രം....
ഒരു മനുഷ്യൻ- അവൻ കള്ളനായിക്കോട്ടേ, കൊലപാതകിയായിക്കോട്ടേ, കൊള്ളക്കാരനായിക്കോട്ടേ അവനിലും ചില നമയുടെ അവശേഷിപ്പികളുണ്ട്...
പക്ഷേ, ആ നന്മയുടെ അംശം തിരിച്ചറിയാൻ സ്വയം അവനും മറ്റുള്ളവർക്ക് അവനിലെ നന്മയൂം തിരിച്ചറിയാൻ പലപ്പോഴും കഴിയാറില്ലെന്നു മാത്രം....അങ്ങനെയാണു അവൻ കുറ്റവാളിയായി മറ്റപ്പെടുന്നതും....
ഇനി മറിച്ചു ചിന്തിച്ചു നോക്കൂ...
താൻ ഒരാൾ മാത്രം വിചാരിച്ചാൽ വേണമെങ്കിൽ ഈ ലോകം തന്നെ ഇല്ലാതാക്കാൻ കഴിയില്ലേ...
മരണഭയമില്ലാത്ത ഒരുവനു ഒരു അണു ബോംബുണ്ടാക്കി അതു പരീക്ഷിച്ചാൽ മതിയല്ലോ, താനടക്കമുള്ള ഈ ലോകം ഒരു നിമിഷം കൊണ്ടു ചുട്ടു ചാമ്പലാക്കാൻ....അതിനുള്ള സാങ്കേതിക വിദ്യകൾ പഠിച്ചെടുക്കാൻ ഇന്നത്തെ കാലത്ത് അത്ര പ്രയാസം ഉണ്ടെന്നു തോന്നുന്നില്ല....
( I am from I.I.N .....എന്ന idea പരസ്യവാചകം വിശ്വസിക്കൂ...വിശ്വാസം അതെല്ലേ എല്ലാം!)
എന്നിട്ടും ഒരുത്തനും അതിനു മുതിരുന്നില്ലല്ലോ...അതിനർത്ഥം നാം ഒരോരുത്തരും മറ്റുള്ളവന്റെ ഔദാര്യത്തിലാണു ജീവിക്കുന്നത് എന്നു തന്നെ....അതു മനസ്സിലാക്കാൻ കഴിഞ്ഞാൽ നല്ലത്...അതാണു ജീവിതത്തിൽ നാമോരുത്തരും തിരിച്ചറിയേണ്ടുന്ന കാര്യവും....
ഇതിലും വലിയ പാഠം ജീവിതത്തിൽ മറ്റൊന്നില്ല....അങ്ങിനെയാവുമ്പോൾ നമുക്ക് ഒരാളെയും അവഗണിക്കുവാൻ കഴിയില്ല...മറ്റൊരുവന്റെ ഔദാര്യമാണു ഈ ജീവിതം എന്ന തിരിച്ചറിവാണു നാം പുതു തലമുറയ്ക്കു പഠിപ്പിച്ചു കൊടുക്കേണ്ടതു.....
അതാവട്ടേ, വിദ്യാഭ്യാസം എന്നതു കൊണ്ടു നാം നേടേണ്ടുന്ന ആ തിരിച്ചറിവ്........

2015 ജൂൺ 14, ഞായറാഴ്‌ച

അശ്വതിക്ക്,
ഞാൻ നിന്നെ കുറിച്ച് ഓർക്കുന്നതു പോലെ ഒരു പക്ഷേ, നീയും എന്നെ കുറിച്ച് ഓർക്കാറുണ്ടായിരിക്കണം....എപ്പോഴുമില്ലെങ്കിലും, വല്ലപ്പോഴും...വല്ല ആനുകാലികങ്ങളും മറിച്ചിടുമ്പോൾ, അതിൽ എന്റെ വല്ല കവിതയോ, കഥയോ ഉണ്ടോ എന്ന് നീ ധൃതിയിൽ മറിച്ചിട്ടു നോക്കാറുണ്ടോ? ഞാൻ നോക്കാറുണ്ട്, അവയിൽ നിന്റെ വല്ല കവിതയോ കഥയോ ഉണ്ടോ എന്ന്... അതു കൊണ്ട് ചോദിച്ചതാണു....
അഥവാ, അങ്ങനെ നോക്കുമ്പോൾ അവയിൽ എന്റെ പേരു കാണാതെ വരുമ്പോൾ, ഒരു പക്ഷേ, നീ നിന്നോട് തന്നെ ചോദിച്ചു കാണും?
ഈ മനുഷ്യനു എന്തു പറ്റി? ഇപ്പോൾ ഒന്നും എഴുതാറില്ലേ?
സത്യമാണു, എന്നെ അറിയുന്ന ചിലരെങ്കിലും ആ ചോദ്യം ചോദിക്കാറുണ്ട്....ഇതാ, ഇപ്പോൾ ഈയടുത്ത കാലത്തായി ഞാൻ തന്നെ എന്നോട് ചോദിച്ചു തുടങ്ങിയിരിക്കുന്നു....എനിക്കെന്താണു പറ്റിയതു? എന്തു കൊണ്ടാണു ഞാൻ ഗൌരവമായി ഒന്നും ചെയ്യാത്തതു?
കാരണമുണ്ട്, ഇന്ന് എന്റെ മനസ്സ് ഒരു ചില്ലു പാത്രം പോലെയാണു..ഉള്ളിലുള്ളത് മുഴുവൻ പുറത്ത് കാണാം..ആ ചില്ലു പാത്രം നിറയെ വൈവിധ്യമാർന്ന പലതും കാണാം..അതിൽ കവിതകളുണ്ട്, കഥകളുണ്ട്, മുത്തുകൾ പോലെ ചിതറിക്കിടക്കുന്ന ഓർമ്മകളുണ്ട്, ദു:ഖങ്ങളുണ്ട്, സ്വകാര്യമായ ചില നൊമ്പരങ്ങളുണ്ട്....കുറേ നഷ്ട സ്വപ്നങ്ങളും വിഫലമായ മോഹങ്ങളും...പിന്നേയും പലതുമുണ്ട്....
ആ ചില്ലു പാത്രം വളരെ മുമ്പു ഞാൻ തന്നെ ഭദ്രമായി അടച്ചു വെച്ചതാണു....അതു കൊണ്ടു തന്നെ, ഒന്നും പുറത്തെടുക്കാൻ പറ്റില്ല......
ആ ചില്ലു പാത്രത്തിന്റെ അടപ്പു തുറക്കാൻ ആരെങ്കിലും വരുമെന്ന നേരിയൊരു പ്രതീക്ഷ മാത്രം....കാത്തിരിക്കുന്നു...
ഒരു പക്ഷേ, ആരും വന്നില്ലെന്നും വരാം...കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ചിലപ്പോൾ ആ ചില്ലു പാത്രംതകർന്നു പോയെന്നും വരാം...അങ്ങനെയാവുമ്പോൾ അതിലെ കഥകളും കവിതകളും നിലത്തു വീണു പിടഞ്ഞു ചാവും..ശേഷിക്കുന്നത്, നിർജ്ജീവങ്ങളായ കുറേ ഓർമ്മകളൂം മൌന നൊമ്പരങ്ങളും മാത്രം.......
"If thou speakest not, I will fill my heart with thy silence and endure it. I will keep still and wait like the night with starry vigil and its head bent low with patience.
The morning will sure come, the darkness will vanish, and, thy voice pour down in golden streams breaking through the sky"
- Gitanjali

2015 ജൂൺ 13, ശനിയാഴ്‌ച

മൌനത്തെ കുറിച്ചു പണ്ടു ഞാൻ നിനക്കെഴുതിയിരുന്നു..
നീ, ഓർക്കുന്നുവോ?
മൌനം സവിഷാദ മധുരസ്മൃതികളുടെ അയവിറക്കലാണെന്നും സ്നേഹത്തിന്റെ ഏറ്റവും ശക്തമായ സംവേദനമാർഗ്ഗമാണെന്നൊക്കെ.....
മനുഷ്യൻ സംവേദനമാർഗ്ഗമായി ഭാഷ കണ്ടുപിടിച്ചു...വിവിധ ഭാഷകളിലൂടെ, സംജ്ഞകളിലൂടെ അവൻ തമ്മിൽ സംവദിക്കുന്നു. എന്നാൽ, ഭാഷകളുടെ പരാജയത്തിന്റെ പ്രതീകമാണു മൌനം...അതുകൊണ്ടു കൂടിയാണു “അർത്ഥഗർഭമായ മൌനം” എന്നൊക്കെ എഴുത്തുകാർ എഴുതിവിടുന്നതു...
മൌനം എന്നാൽ നാം ഒന്നും മിണ്ടാതിരിക്കുന്ന അവസ്ഥയെയാണല്ലൊ വിവക്ഷിക്കുന്നതു. ‘ശൂന്യം’ അഥവാ ഒന്നുമില്ല എന്നതിനെ സൂചിപ്പിക്കാൻ ഗണിത ശാസ്ത്രത്തിൽ പൂജ്യം(0) എന്ന ചിഹ്നം ഉപയോഗിക്കുന്നതു പോലെയാണു, ഭാഷയിൽ, ഒന്നും ശബ്ദിക്കാത്ത അവസ്ഥയെ മൌനം എന്ന പദം കൊണ്ടു സൂചിപ്പിക്കുന്നതു.
ഗണിത ശാസ്ത്രത്തിൽ ഒന്നുമില്ല എന്നതിനെ സൂചിപ്പിക്കാൻ പൂജ്യം(0) എന്നെഴുതുമ്പോൾ അവിടെ ഒരു വട്ടം അടയാളം ഇടേണ്ടിവരുന്നു...അതായതു, ഒന്നുമില്ല എന്നു കാണിക്കാനും എന്തെങ്കിലും ചിഹ്നം ഉണ്ട്..എന്നുള്ള ആ അവസ്ഥ: എന്തു വിരോധാഭാസം ഇല്ലേ? അതു പോലെയാണു, ഭാഷകളിൽ മൌനം എന്ന വാക്കും!
ചില എഴുത്തുകാർ തങ്ങളുടെ രചനകളിൽ, നായിക: മൌനം...എന്നെഴുതുന്നതായി കാണാം..മൌനജാഥ സിന്ദാബാദ് എന്നു വിളിക്കുന്നതു പോലെ അരോചകമാണിതു.
ഒരാൾ നിശ്ശബ്ദനായിരിക്കുകയാണെങ്കിൽ, ഒന്നും മിണ്ടാതിരിക്കുകയേ നിവൃത്തിയുള്ളൂ...അല്ലാതെ ഞാൻ മൌനത്തിലാണെന്നു പറയാൻ കഴിയുകയില്ലല്ലോ!
അതു കൊണ്ട്, ഭാഷകളുടെ പരാജയമായി മൌനത്തെ കരുതാം...മൌനം എന്ന വാക്ക് കേൾക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന അർത്ഥബോധത്തേക്കാൾ എത്രയോ വലുതാണു, സംവദിച്ചു കൊണ്ടിരിക്കേ നമ്മുടെ സുഹൃത്തോ മറ്റോ പെട്ടെന്നു മൌനം പാലിക്കുമ്പോൾ നമുക്കനുഭവപ്പെടുന്നതു.
എന്തിനിപ്പോൾ വീണ്ടും ഞാൻ മൌനത്തെ കുറിച്ചെഴുതിയെന്നാവും നീ ചിന്തിക്കുന്നത്...കാരണമുണ്ട്.....
പണ്ടൊരിക്കൽ ഞാൻ ഇതുപോലെ മൌനത്തെ കുറിച്ച് ഉപന്യസിച്ചതു, എന്റെ തുടർച്ചയായ എഴുത്തുകൾക്ക് നീ മറുപടി അയക്കാതിരുന്നപ്പോഴായിരുന്നു..
“എന്റെ നീണ്ട മൌനങ്ങൾക്കും നിങ്ങളുടെ ക്ഷമയെ തോല്പിക്കാൻ കഴിയാത്തതിൽ ദു:ഖിക്കുന്നു” എന്നെഴുതിക്കൊണ്ടായിരുന്നു അന്നു നീ നിന്റെ മൌനം ഭഞ്ജിച്ചതു...
ഇപ്പോൾ, നീ വീണ്ടും പഴയതു പോലെ മൌനവ്രതത്തിലാണെന്നു തോന്നുന്നു..
അർത്ഥപൂർണമായ നിന്റെ മൌനത്തിന്റെ നാനാർത്ഥങ്ങൾ തിരിച്ചറിയാൻ എനിക്കു കഴിയും...നീ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ, വീർപ്പുമുട്ടലുകൾ, നിസ്സഹായത...എല്ലാം ഞാൻ മനസ്സിലാക്കുന്നു...
“ കാറ്റ് പൂക്കളോട് പറഞ്ഞു:
വെറുതേ അതുമിതും പറഞ്ഞിരിക്കാം
നാലുമണിപ്പൂക്കളും നന്ത്യാർവട്ടങ്ങളും
സ്നേഹം ചിരിയിലൊതുക്കുന്നു....
ആ പുഞ്ചിരിയിൽ വേദനയാണെന്നോ
................................................
കണ്ണുകൾ കൊണ്ടെന്നെ മുറിപ്പെടുത്താതെ
നിഷേധത്തിനിനി അർത്ഥമില്ല: ഞാൻ
സമ്മതിക്കുന്നു
എനിക്കു തെറ്റു പറ്റി“

2015 ജൂൺ 10, ബുധനാഴ്‌ച

സ്ത്രീ വിമോചനം എന്ന വാക്കു തന്നെ തെറ്റാണു..സ്ത്രീ മുന്നേറ്റം, സ്ത്രീ സമത്വ വാദം എന്നൊക്കെ പറയുന്നതിൽ പിന്നെയും അർത്ഥമുണ്ട്. എന്നാൽ, ഇത്തരം വിഷയങ്ങളെപറ്റി ചർച്ച ചെയ്യാൻ, അതിനു മുന്നിട്ടിറങ്ങാൻ എന്തു കൊണ്ടും അർഹതയുള്ളത്, അവകാശമുള്ളതു പുരുഷന്മാർക്കാണു.
സ്ത്രീ മുന്നേറ്റത്തെ കുറിച്ചും സ്ത്രീ സമത്വമെന്ന സങ്കല്പത്തെ കുറിച്ചും ചർച്ചകൾ തുടങ്ങിവെക്കേണ്ടതു, സംവാദങ്ങൾ നടത്തേണ്ടതു, ബോധവല്കരണം നടത്തേണ്ടതു പുരുഷന്മാരുടെ ഇടയിലാണു. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനുള്ള ധാർമ്മികമായ അവകാശം പുരുഷനമാർക്കുള്ളതാണു.
സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെകുറിച്ചു പുരുഷനമാർ ചിന്തിക്കാറില്ല...വെറും ആയിരം രൂപക്കു, (ചിലപ്പോൾ അതിലും താഴെ) മാസ ശംബളത്തിനു ജോലി ചെയ്യുന്ന അഭ്യസ്ഥവിദ്യരായ പെൺകുട്ടികൾ കേരളത്തിലുണ്ട്...എസ്.ടി.ഡി. ബൂത്തിൽ(ഇപ്പോൾ അതില്ലല്ലോ), ഫോട്ടോസ്റ്റാറ്റ് മറ്റു ഓഫീസുകൾ എന്നിവിടങ്ങളിൽ, ഈയടുത്ത കാലങ്ങളിലായി കൂണു പോലെ മുളച്ചു പൊന്തിയ അൺ എയ്ഡഡ് സ്കൂളുകൾ.
ശംബളത്തിനു വേണ്ടി മാത്രമാണൊ അവർ ജോലി ചെയ്യുന്നതു? അല്ലേ, അല്ല....അത്, അവരുടെ ജീവിത ശൈലിതന്നെയായി രൂപാന്തരപെടുന്നു...രാവിലെ അണിഞ്ഞൊരുങ്ങി ബേഗിൽ ഒരു ചോറ്റു പാത്രവുമായി വീട്ടിൽ നിന്നിറങ്ങുന്നു...ജോലി സ്ഥലത്തെത്തിയാൽ, ആ ഫോട്ടോസ്റ്റാറ്റ് മെഷീനിന്റെ ഒരു ഭാഗമെന്നോണം അവർ ആ ജോലിയിൽ വ്യാപൃതരാവുന്നു..തികച്ചും യാന്ത്രികമായി...ജോലിയുടമയുടെ ശകാരവും അവഗണനകളും എല്ലാം സഹിച്ചു....ആ ജീവിതവുമായി അവർ സമരസപ്പെടുന്നു...ആരോടൊക്കെയോ ഉള്ള പ്രതികാരം തീർക്കലാണു ആ ജീവിതം...
ആരും ആ പെൺകുട്ടികളുടെ ആഗ്രഹങ്ങളെകുറിച്ചോ വികാര വിചാരങ്ങളെ കുറിച്ചോ ചിന്തിക്കാറില്ല...ചില്ലറയ്ക്കു വേണ്ടി എസ്.ടി.ഡി. ബൂത്തിൽ ഫോട്ടോസ്റ്റാറ്റ് ക്ലിയർ അല്ലെങ്കിൽ അല്ലെങ്കിൽ അല്പം താമസിച്ചാൽ നാം അവരോട് കയർക്കുന്നു...ശകാരിക്കുന്നു...പാവം എല്ലാം സഹിച്ചു കൊണ്ടു അവർ നില്ക്കുന്നു...
പാർലമെന്റിൽ 33 ശതമാനം സീറ്റ് സംവരണം ചെയ്തു നീക്കിവെച്ചാൽ, ബസ്സിൽ 10 ശതമാനം സീറ്റു നീക്കി വെച്ചാൽ തീരുന്നതാണൊ അവരുടെ പ്രശ്നങ്ങൾ...
അല്ലേയല്ല, 33 ശതമാനമൊന്നുമില്ലെങ്കിലും ഒരു 25 ശതമാനമെങ്കിലും പുരുഷന്മാർ തങ്ങളുടെ മനസ്സിൽ സ്ത്രീകളുടെ അവകാശങ്ങളെകുറിച്ചും അവരുടെ വികാര വിചാരങ്ങളെ കുറിച്ചും ഉൾക്കൊണ്ടുകൊണ്ട് പ്രവത്തിച്ചാൽ തീരുന്നതേയുള്ളൂ ഇവിടെയുള്ള പ്രശ്നങ്ങൾ....
അഴിമതിയുടേയും കുതികാൽ വെട്ടിന്റേയും മതാന്ധത നിറഞ്ഞ അധികാരത്തിന്റെ വിഴുപ്പു ഭാണ്ഡം ചുമക്കാൻ 33 ശതമാനം സ്ത്രീകളെ കൂടി തെരഞ്ഞെടുത്തയക്കുന്നതിനു പകരം എല്ലാ പുരുഷന്മാരും തങ്ങളുടെ ഹൃദയം ഒരു പാർലമെന്റായി കരുതി 33 ശതമാനം തന്റെ സഹോദരിക്കും പുത്രിമാർക്കും അമ്മമാർക്കും ഭാര്യമാർക്കും സംവരണം നല്കിയാൽ തന്നെ സ്ത്രീ സമത്വം അതിവിദൂരമല്ലാതെ തന്നെ സ്വായത്തമാക്കാൻ നമുക്കു കഴിയും.......

2015 മേയ് 5, ചൊവ്വാഴ്ച

(1)
കാവ്യം ദുർഗ്രഹം, കഥ പൈങ്കിളീയം
കർത്താവ് കേരഭൂവിലുളവായ ദിവ്യർ
എഴുതുന്നിതൊ ലഹരി തൻ പിൻബലത്തിൽ
പാരിൽ അവാർഡ് ലബ്ധിക്കിനിയെന്തു വേണം
(2)
മന്ത്രിമാർക്കൊരു തന്ത്രമുണ്ട്,
തന്ത്രിമാർക്കൊരു മന്ത്രമുണ്ട്,
യന്ത്രമതിനൊരു രന്ധ്രമുണ്ട്,
ഭരണയന്ത്രമതിനൊരു വലിയ വലിയൊരു രന്ധ്രമുണ്ട്!
(3)
ഈയം പൂശാനുണ്ടോ, ഈയം....
രാഷ്ട്രത്തിൽ, വർഗ്ഗത്തിൽ, ജാതിയിലേതിലും
ഈയം പൂശുവരിവരൂരിൽ
വളർത്തുവതു വിദ്വേഷവും.
(4)
പഴി പറയാൻ
അഴിമതിയുണ്ട്,
കൈ നിറയെ വാങ്ങാൻ
കൈക്കൂലിയുണ്ട്,
കേടു വരുത്തുവാൻ
ക്രമക്കേടുകളുണ്ട്,
ചീത്ത പറയാൻ
ചീഫ് വിപ്പുമുണ്ട്,
മാനമില്ലാ മന്ത്രിക്കപമാനമുണ്ട്,
നടുവൊടിക്കാൻ
കൊടിക്കാലുമിണ്ടെന്നാകിലും
കോലിടാനിതിന്നിടങ്കോലിടാൻ
നല്ല കോല്ക്കാരില്ല, ഹാ! കഷ്ടം.

2015 ഏപ്രിൽ 17, വെള്ളിയാഴ്‌ച

ജീവിതം ആഘോഷിച്ചു തീർക്കുന്നതു പോലെ സ്വന്തം മരണവും ആഘോഷിക്കാൻ കഴിയുക....അതു വളരെ ചുരുക്കം പേർക്കേ കഴിയു......
ഒരാൾക്കു സ്വയം മരിക്കാൻ നിയമം അനുവദിക്കുന്നില്ല....എങ്കിലും ഏതൊരാൾക്കു സ്വയം നശിക്കാം....പുകവലിച്ച്, ലഹരിയുപയോഗിച്ചു, മദ്യപിച്ചു എങ്ങിനെ വേണമെങ്കിലും നിങ്ങൾക്കു നശിക്കാം.....പക്ഷേ, മരണം.......അതു നിങ്ങൾക്കു സ്വയം സ്വീകരിക്കാൻ...കഴിയില്ലത്രേ....
ഏമിലി ഡിക്കിൻസൺ എഴുതിയതെത്ര ശരിയാണു.....
THE RIGHT to perish might be thought
An undisputed right,
Attempt it, ...........—
You cannot even die,

ഓരോ ദിവസവും കടന്നു പോവുന്നു...പതിവു പോലെതന്നെ, നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ക്രഡിറ്റായി ചേർക്കപ്പെടാൻ!
മറക്കാൻ ശ്രമിക്കുന്ന ശ്രമിച്ചു കൊണ്ടിരിക്കുന്ന ഓരോ കാര്യവും വീണ്ടും വീണ്ടും മനസ്സിനെ നോവിച്ചു കൊണ്ടിരിക്കുന്നു....
നീ അറിയുന്ന... അറിഞ്ഞിരുന്ന ഈ മനുഷ്യന്റെ സിവിൾ ഡത്ത്‌ എന്നേ കഴിഞ്ഞിരിക്കുന്നു...,ഇനി മരണമെന്ന സ്വാഭാവികമായ ആ ചടങ്ങുമാത്രം...
താമസിയാതെ അതുണ്ടാവും...തൂക്കാൻ വിധിക്കപ്പെട്ട കുറ്റവാളിയെപോലെ ഞാൻ കാത്തിരിക്കുന്നു, ശിക്ഷ നടപ്പാക്കാൻ കാത്തിരിക്കുന്ന ആ ദിവസത്തിനു വേണ്ടി....
മറ്റുള്ളവരുടെ ശകാരം, പരിഹാസം, കുറ്റപെടുത്തൽ കേൾക്കാനും വേണം ഒരു യോഗം....ഞാൻ സമ്മതിക്കുന്നു, എനിക്കു തെറ്റുപറ്റി....ഒരു നല്ല മകനാവാൻ, ഒരു നല്ല ഭർത്താവാകാൻ, സഹോദരനാവാൻ, നിങ്ങളുടെയൊക്കെ ഒരു നല്ല സുഹ്രുത്താവാൻ....ഒരു നല്ല ഉദ്യോഗസ്ഥനാവാൻ...നിങ്ങളുടെയൊക്കെ ഒരു നല്ല സഹ പ്രവർത്തകനാവാൻ...പഠിക്കുന്ന കാലത്ത്‌ ഒരു നല്ല വിദ്യാർത്ഥിയാവാൻ , നല്ല സഹപാഠിയാവാൻ.... അതേ , ഇതൊന്നുമാവാൻ എനിക്കു കഴിഞ്ഞില്ല..,എങ്കിലും ഒരു കാര്യത്തിൽ എനിക്കു സന്തോഷമുണ്ട്‌.....
ആചാരാനുഷ്ഠാനങ്ങളെ അനുസരിക്കാതെ, ജാതിമതവർഗ്ഗചിന്തകളില്ലാതെ രാഷ്ട്രീയക്കാരെ വിലകൽപിക്കാതെ വോട്ടവകാശം പോലും വിനിയോഗിക്കാതെ ട്രഡ്‌ യുണിയനുകളെ അനുസരിക്കാതെ സമൂഹത്തിന്റെ അലിഖിത നിയമങ്ങൾക്കു പുല്ലു വില കൽപ്പിച്ച് ബന്ധുക്കളുടെ നാട്ടുകാരുടെ സഹായമില്ലാതെ സ്നേഹിച്ചവരാൽ ഒറ്റപെടുത്തപെട്ട്‌ വിശ്വസിച്ചവരാൽ ചതിക്കപെട്ട്‌ ഇത്രയും കാലമെങ്കിലും ജീവിച്ചല്ലോ....
ജീവിതം അർത്ഥശൂന്യമായ പദം....ഒരു മനുഷ്യനെ ജീവിക്കാനും മരിക്കാനും സമ്മതിക്കാത്തോരു ലോകമാണിതു....
ഈ ലോകത്തിനു ഭ്രാന്താണു അതിനെ ചങ്ങലയ്ക്കിടു എന്നു കവി പറഞ്ഞതെത്ര ശരിയാണു.....
ആൽബർട്‌ കമ്യുവിന്റെ "നോട്ട്‌ ബുക്സ്‌" പേജ്‌ 65....
ഒരു സംവാദം:
അതിരിക്കട്ടെ, താങ്കൾ ജീവിതത്തിൽ എന്തു ചെയ്യും?
ഞാൻ എണ്ണും...
എന്ത്‌?
ഞാൻ എണ്ണും, ഞാൻ പറയാം, ഒന്ന്, സൂര്യൻ..,.,,,
രണ്ട്‌, ഈ ആകാശം ( ആ എത്ര സുന്ദരം....!)
മൂന്ന്, സ്ത്രീ.....
നാലു, പൂക്കൾ (ഓ, ഞാൻ എത്ര ഭാഗ്യവാൻ......!)
ഇനി ഒരിക്കലും നാം തമ്മിൽ കാണാതിരിക്കട്ടെ....നഗരത്തിന്റെ ആൾക്കൂട്ടങ്ങൾക്കിടയിൽ തനിച്ചു നടക്കുമ്പോൾ എതിരേ നടന്നുവരുന്നതു നീ ആവരുതേ എന്നാണു ഇപ്പോൾ എന്റെ പ്രാർത്ഥന...അത്രയ്ക്കും നിന്നെ ഞാൻ വെറുത്തു തുടങ്ങിയിരിക്കുന്നു....നീ സ്വാർത്ഥയാണു...നേട്ടങ്ങളെ കുറിച്ചു മാത്രമെ നീ ചിന്തിച്ചിരുന്നുള്ളൂ....
ഏഴു വർഷങ്ങൾക്കപ്പുറത്ത്‌ ഒരു നവംബറിന്റെ പുലരിയിൽ എനിക്ക്‌ എന്റെ ജീവിതം നഷ്ടപെടുകയായിരുന്നു....
അച്ഛന്റെ ആകസ്മികമായ മരണം...ആകസ്മികം എന്നു പറയുന്നതിൽ അർത്ഥമില്ല...പാവം അച്ഛൻ...എന്നേ മരണത്തെ കുറിച്ചു ചിന്തിച്ചിരിക്കുന്നു...അച്ഛന്റെ ജീവിതവും നഷ്ടങ്ങളുടേതായിരുന്നു...സ്വന്തം സഹപ്രവർത്തകരിൽ നിന്നുള്ള അവഗണന....ബന്ധുക്കളിൽ നിന്നുള്ള അവഗണന...സ്വസ്ഥതയില്ലാത്ത കുടുംബ ജീവിതം...രോഗങ്ങളോട്‌ ചെറുത്തു നിൽക്കാൻ കെൽപില്ലാതെ തകർന്നുപോയ ആരോഗ്യസ്ഥിതി...മരണത്തെ സ്വയം വരിക്കുകയല്ലാതെ വേറെന്തു മാർഗ്ഗമാണു മുന്നിലുള്ളതു...?
ഭയമെന്ന അവസ്ഥ നാശമാണെങ്കിൽ നിരാശ നാശത്തിന്റെ തുടക്കമാണു......
ഞാൻ ഈ ലോകത്ത്‌ ഏറ്റവുമധികം സ്നേഹിക്കുന്നത്‌ എന്റെ ശത്രുക്കളെയാണു......
നമ്മോട്‌ ഇത്രയധികം കരുതലും ശ്രദ്ധാലുക്കളുമായ അവരോട്‌ ഞാൻ അത്രയധികം കടപ്പെട്ടിരിക്കുന്നു.....
നമ്മുടെ ഓരോ നീക്കങ്ങൾ, പ്രവ്രർത്തികൾ, ചുവടു വെയ്പ്പുകൾ കുറ്റമറ്റരീതിയിൽമുന്നോട്ടു കൊണ്ടുപോവാൻ സഹായകമാവുന്നതു അവരുടെ ആ കരുതലാണു....
ഹോ ഈ ശത്രുക്കളില്ലായിരുന്നെങ്കിൽ ഞാൻ എത്ര ഉഴപ്പനും, അലസനുമായേനെ....
എന്റെ, പ്രിയ ശത്രുക്കളേ, നിങ്ങൾ വിജയിച്ചു കാണാൻ എനിക്കു ഒത്തിരി ആഗ്രഹമുണ്ട്‌....
പക്ഷേ, എന്തു ചെയ്യാം....എനിക്കു തോൽക്കാൻ മനസ്സില്ല....വിജയം അതെത്ര തന്നെ അകലെയായാലും അതു നേടുന്നത്‌ വരെ വിശ്രമമില്ലാതെ ഞാൻ പോരാടും...
Success is counted sweetest those who never succeed....
Now, I remember those words by Late. Premachandran a young poet of Tellicherry.....
"I have born to fight....
to fight for existence....."

ഞാൻ എല്ലായ്പ്പോഴും നിന്നെ സ്നേഹിച്ചിരുന്നു....
എന്തെന്നാൽ, എന്നു മുതൽക്കാണോ നിന്നെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്‌ അതു വരേയും വേണ്ടത്ര നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ല....
ഇനിയും എല്ലായ്പ്പോഴും നിന്നെ ഞാൻ സ്നേഹിക്കും,
എന്തെന്നാൽ, ആ സ്നേഹമാണെന്റെ ജീവിതം....,
സ്നേഹമനശ്വരമെങ്കിൽ മമ ജീവിതവും അതു തന്നെ.
(കടപ്പാട്‌: എമിലി ഡിക്കിൻസൺ)
.,.........,,
എങ്ങനെ ഒരു മികച്ച അദ്ധ്യാപകനാവാം - ചില എളുപ്പ വഴികൾ
1. ആദ്യം തന്നെ സ്കൂളിലെ സകല കാര്യങ്ങളിലും ആരെങ്കിലും ആവശ്യപ്പെടുന്നതിനു മുമ്പേ ചാടികയറി ഇടപെടുക. ലാബ്‌, ലൈബ്രറി, ഐ. ടി ചുമതലകൾ ഏൽക്കുക. അല്ലെങ്കിൽ കോപ്പറേറ്റിവ്‌ സൊസൈറ്റി....അതാവുമ്പോൾ കുറച്ചധികം ചിക്കിലി തടയും...ഇപ്പോൾ പുതിയൊരെണ്ണം ഉണ്ട്‌....ഉച്ചകഞ്ഞി....എന്നിട്ട്‌ അതിൽ നിന്നും തടയുന്ന ചില്ലറകൊണ്ട്‌ ഇടയ്ക്കിടയ്ക്ക്‌ മദ്യം, മദ്യേതരം എന്നിങ്ങനെ സൽക്കാരങ്ങൾ നടത്തുക തന്റെ എതിരാളികളെ പ്രത്യേകം ക്ഷണിക്കുക. അപ്പോഴേക്കും തനിക്കു ചുറ്റും ഒരു അനുചര വൃന്ദം രൂപപ്പെട്ടു കഴിഞ്ഞിരിക്കും...
2. എന്നിട്ടും മെരുങ്ങാത്ത കുറെയെണ്ണം കാണും. അവരെ ഒന്നുകിൽ തന്റെ സംഘടന സ്വാധീനം ഉപയോഗിച്ച്‌ സ്ഥലം മാറ്റുക...പകരം കഴിവൊന്നുമില്ലെങ്കിലും തന്റെ സ്തുതിപാടകരായ ചിലരെ അവിടേക്കു പ്രതിഷ്ഠിക്കുക...
3. സ്റ്റാഫ്‌ സിക്രട്ടറിയായി ഒന്നുകിൽ ഒരു മണകൊണാപ്പനെ നിർദ്ദേശിക്കുക..അതാവുമ്പോൾ ആ വർഷം വല്യകുഴപ്പമില്ലാതെ നീങ്ങികിട്ടും. അടുത്ത വർഷം ആ മണകൊണാപന്റെ കഴിവില്ലായ്മ ചൂണ്ടികാണിച്ച്‌ ഒരു പെട്ടിപ്രസഗം കാച്ചുക...അതോടെ സ്ത്രീപ്രജകളടക്കം മുഴുവൻ പേരും തന്റെ ആരാധകരായി കഴിഞ്ഞിരിക്കും...അപ്പോൾ, നമ്മുടെ എച്ച്‌. എം. മുഖ്യൻ പറയും "എന്നാൽ മാഷ്‌ ഒരാളെ നിർദ്ദേശിക്കൂ"
അപ്പോൾ വീണ്ടും ഒരു ഡയലോഗ്‌...
യുവാക്കൾ കടന്നു വരട്ടെ ...തന്റെ ആരാധകനും വിശ്വസ്തനുമായ ഒരു തുടക്കകാരന്റെ പേരങ്ങട്‌ കാച്ചുക...ഫിക്സ്ഡ്‌...
4. പരസ്യമായ മദ്യപാനം, പുകവലി, മുറുക്കൽ പാടില്ല....തന്റെ വിശ്വസ്തരായ അനുചര വൃന്ദത്തിനൊപ്പം രഹസ്യമായി കാന്റീനിലോ ലാബിലോ ഇരുന്നു വലിക്കുകയോ കുടിക്കുകയോ ആവാം...
5. ഇടത്‌ വലത്‌ അധ്യാ-പക ( അധയനതോട്‌ പകയും ചിക്കിലി തടയുന്ന കലോൽസവം, മേളകൾ എന്നിവയോടെ സ്നേഹവുമുള്ളവർ, അതു പോലെ ട്രാൻസ്ഫർ -സ്വന്തം മെമ്പറിൽ നിന്നും വകുപ്പിലെ ജീീവനക്കാര്ക്ക് ഒപ്പം സ്വന്തം പോക്കറ്റും നിറക്കല്.......അധ്യാ-പക സംഘടനാ നേതാക്കളെ പരമാവധി കുപ്പിയിലാക്കുക
6. എന്നാലും ഇതൊക്കെ മനസ്സിലാക്കുകയും തനിക്കു പിടി തരാതിരിക്കുകയും ചെയ്യുന്ന ചിലരുണ്ടാവും..സീനിയറുമാണെങ്കിൽ എന്തു ചെയ്യും? ക്ലാസ്‌ മോശമാണെന്നു തന്റെ ശിങ്കിടിയായി താൻ തന്നെ പി.ടി.എ യിൽ തിരുകി കയറ്റിയ ഈർക്കിൽ പാർട്ടിക്കാരനെ കൊണ്ട്‌ പറയിക്കുക...എന്നിട്ടും ഏശുന്നില്ലെങ്കിൽ സീനിയർ അധ്യാപകന്റെ തനിക്കു പരിചയമുള്ളതും എന്നാൽ ആ അധ്യാപകനോട്‌ അകൽച്ചയുള്ളതുമായ ബന്ധുക്കളോടും നാട്ടുകാരോടും അയാളെ പറ്റി സ്കൂളിൽ ഏതാണ്ടൊക്കെ പറയുന്നതു കേട്ടല്ലോ എന്നങ്ങ്‌ തട്ടിവിടുക.. ബാക്കി അവരായിക്കോളും....
7. എന്നിട്ടും ഏശുന്നില്ലെങ്കിൽ (അറ്റകൈക്കുമാത്രം) നമ്മുടെ മറ്റേ... ഏത്‌ പീഡനം അതങ്ങ്‌ തട്ടികൂട്ടുക..അല്ല പിന്നെ...
8. ഇപ്പോൾ സ്കൂൾ ഏതാണ്ട്‌ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങി കഴിഞ്ഞു.....
9. ഇനിയാണു ശ്രദ്ധിക്കേണ്ടതു....ചില, വിരുതന്മാരായ എച്ച്‌. എം മാർ നമ്മെ അംഗീകരിക്കണമെന്നില്ല...അപ്പോൾ എന്തു ചെയ്യും...അവിടെയുമുണ്ട്‌ ചില ഒറ്റമൂലികൾ...സ്കൂൾ ഓഫീസിലെ ഏതെങ്കിലും പ്യൂൺ, എഫ്‌. ടി. എം നേരത്തെ നമ്മുടെ വെള്ളമടി കമ്പനിയിൽ ഉൾപ്പെടുത്തിയ അവരെ ഉപയോഗപെടുത്തുക...(വൗച്ചർ ഫയലോ, സ്റ്റോക്ക്‌ രജിസ്റ്ററോ, അറ്റന്റൻസ്‌ രജിസ്റ്റർ വരെ മാറ്റിവെച്ച്‌ അവരെ പൂട്ടാം...അവർ താനെ നമ്മുടെ വശത്തായിക്കോളും....ഇല്ലാച്ചാൽ ഒന്നുകിൽ ലോങ്ങ്‌ ലീവ്‌ എടുത്തു പോയ്ക്കോളും, ട്രാൻസ്ഫർ വാങ്ങും അതുമല്ലാച്ചാൽ തൂങ്ങിചത്തോളും (മെരുങ്ങാത്ത ക്ലർക്കുമാരെ വരെ നമുക്കു ഇങ്ങനെ മെരുക്കാം... )
10. ഇനി നാട്ടിലെ പുതുപ്പണക്കാരനേയും കുഴൽ, കള്ളപ്പണക്കാരെയും, വട്ടിപലിശക്കാരേയും കണ്ടെത്തി സ്കൂളിലേക്കു പരമാവധി ഫണ്ട്‌ സമാഹരിക്കുക...കണക്കിൽ പെടാത്തതിനാൽ കണക്കധ്യാപകനായാൽ കൂടി ആരും കണക്കു പോലും ചോദിക്കില്ല..അത്തരം ആളുകളുടെ തല ഗെയിറ്റിൽ കാണുമ്പോൾ തന്നെ...എന്തെല്ലാ ബാബ്വേട്ടാ, മമ്മാലിക്കാ, അച്ചായാ എന്നൊക്കെ വിളിച്ച്‌ ഓടിചെന്നു കൈകുലുക്കി സ്കൂളിലേക്കു ആനയിക്കുക....പഠിക്കുന്ന കാലത്തു അധ്യാപകനെ തെറിവിളിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്ത അവറ്റകൾ ആനന്ദപുളകിത രോമാഞ്ച കഞ്ചുകമണിഞ്ഞ്‌ താങ്കളിൽ കൃതജ്ഞനായി നന്ദിപ്രസംഗത്തിൽ താങ്കളെ പൊക്കിയടിച്ചോളും...എന്നിട്ട് ആ ചടങ്ങുകളുടെ വാര്ത്തയും ഫോട്ടോയും നാട്ടിലെ റിട്ടയേര്ഡ് അധ്യാപകരായ സ്വ. ലേ ക്കാരെ ചട്ടം കെട്ടി പത്രത്തിലും ഇടുക....തീര്ന്നു....
11. ഇനി താങ്കൾ ഒന്നും ചെയ്യേണ്ടതില്ല. ചെയ്യേണ്ടതൊക്കെ ഇനി അവരു ചെയ്തോളും.....ഇടതനേയും വലതനേയും താങ്ങി നിർത്തുന്ന വട്ടിപലിശക്കാരനും കുഴൽ, കള്ളപ്പണക്കാരനും പണം കൊടുത്തായാൽ കൂടി ഒരു അവാർഡ്‌ താങ്കൾക്കു സംഘടിപ്പിച്ചേ പിന്മാറൂ....
കാരണം, പണ്ടെങ്ങോ പേരുവെട്ടി സ്കൂളിൽ നിന്നും പുറത്തായ അവരെ വീണ്ടും ആ പടി കയറ്റാനും പേരും പ്രശസ്തിയുമുണ്ടാക്കാൻ താങ്കൾ വഹിച്ച പങ്ക്‌ ചെറുതായി കാണാൻ മാത്രം അൽപരല്ലല്ലോ അവർ താങ്കളെ പോലെ!